2022, ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച

കാലത്തിന്റ അടയാളം (നോവല്‍) - ശ്രീ ജോസ് മംഗലശേരി

 ആസ്വാദനം ജോസാന്റണി

കുഞ്ഞുകുട്ടി രാമപുരം എന്ന ചെറുമന്‍ കാലത്തിന്റെ അടയാളം എന്ന പേരില്‍ രചിച്ച നോവലിന്റെ വായനയുടെ അടിസ്ഥാനത്തില്‍ സമകാലിക അധ്യാപകരായ ലോലിതയും ലാലും നടത്തുന്ന ചരിത്രപഠനമാണ് ജോസ് മംഗലശ്ശേരിയുടെ കാലത്തിന്റെ അടയാളം എന്ന നോവലിന്റെ കാതല്‍. ഏറ്റുമാനൂര്‍ കാവ്യവേദിയുടെ ചെയര്‍മാനും കവിയുമായ ശ്രീ പി. പി. നാരായണന്‍ വ്യക്തമാക്കുന്നതുപോലെ നശിപ്പിക്കാനല്ല കലാലയജീവിതം എന്ന് വളരെ കൃത്യമായി സൂചിപ്പിക്കുന്ന ഈ നോവല്‍ കലാശാലകളും സര്‍വകലാശാലകളും യുദ്ധഭൂമിയും ചുടുകാടുമായി മാറ്റുന്ന ഇന്നത്തെ കാലഘട്ടത്തിന് അനിവാര്യമായ ഒരു സന്ദേശമാണ് നല്കുന്നത്. 

 

മേവട എന്ന ദേശത്തിന്റെ പശ്ചാത്തലത്തില്‍ മീനച്ചിലിന്റെ, പാലായുടെ, ചരിത്ര സാംസ്‌കാരിക പശ്ചാത്തലങ്ങളിലേക്ക് ചുഴിഞ്ഞിറങ്ങി ഹൃദയസ്പര്‍ശിയായി കഥകള്‍ പറയുന്ന ശ്രീ ജോസ് മംഗലശേരിയുടെ ഈ പുസ്തകം കേരളക്രൈസ്തവചരിത്രത്തിനാണ് ഊന്നല്‍ നല്കുന്നതെന്ന് പ്രത്യക്ഷത്തില്‍ തോന്നുമെങ്കിലും, മതസൗഹാര്‍ദ്ദത്തിനും കീഴാളരോടുള്ള കരുണയ്ക്കും സ്വഹൃദയങ്ങളില്‍ സ്ഥാനം നല്കിയിരുന്ന നാടുവാഴികളുടെ ഭരണമാതൃകകൂടി ആവിഷ്‌കരിച്ചിട്ടുള്ള ഒരു നോവലാണിത്. സമകാലിക കേരളീയര്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങളെ ചരിത്രബോധത്തോടെ നമുക്കെങ്ങനെ പരിഹരിക്കാം എന്നതിന് ഈ നോവല്‍ വായിക്കുന്നവര്‍ക്ക് നിരവധി ഉള്‍ക്കാഴ്ചകള്‍ ലഭിക്കും. അതീവഹൃദ്യമായ ഒരു സമകാലിക പ്രേമമാതൃകയും ഈ പുസ്തകത്തിലുണ്ട്. തന്റെ കൃതികളോരോന്നും താന്‍ ജീവിക്കുന്ന സമൂഹത്തിന് ചരിത്രബോധവും സാമൂഹികസാംസ്‌കാരിക അഭ്യുന്നതിയും ലഭ്യമാക്കുന്നതായിരിക്കണം എന്ന സദുദ്ദേശ്യത്തോടെയാണ് ശ്രീ ജോസ് എഴുതിയിട്ടുള്ളതെങ്കിലും സോദ്ദേശ്യസാഹിത്യകൃതികള്‍ക്ക് പൊതുവേ സംഭവിക്കാറുള്ള പ്രകടമായ ആദര്‍ശപ്രസംഗം ഈ കൃതിയില്‍ (എന്നല്ല ജോസിന്റെ ഒരു കൃതിയിലും) ലവലേശംപോലുമില്ല എന്നത് എടുത്തു പറയേണ്ട വസ്തുതയാണ്.

പാലായില്‍നിന്ന് സംസ്‌കാരസമ്പന്നരായ ധാരാളം കഥാകാരന്മാര്‍ ജന്മമെടുക്കുകയും പ്രശസ്തി നേടുകയും ചെയ്തിട്ടുണ്ടെങ്കിലും ഈ കാലത്ത് സക്കറിയമാത്രമാണ് പാലായുടെ കാഥികനായി അറിയപ്പെടുന്നത്. വെട്ടൂര്‍ രാമന്‍നായരും ജോസഫ് മറ്റവും ഒക്കെ മലയാളത്തിന്റെ കഥാലോകത്തു സൃഷ്ടിച്ചിട്ടുള്ള ചലനങ്ങള്‍ സമകാലികസാഹിത്യത്തില്‍ വേണ്ടത്ര ചര്‍ച്ചചെയ്യപ്പട്ടിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ജനപ്രിയരെന്നുവിളിച്ച് തഴയുമ്പോഴും ശ്രീ തോമസ് പാലായും ജോയ്‌സിയുമൊക്കെ ഈ നാട്ടിലെ സാധാരണക്കാരുടെ ജീവിതം എത്ര ഹൃദയസ്പര്‍ശിയായിട്ടാണ് ആവിഷ്‌കരിച്ചിട്ടുള്ളതെന്ന് നാളെ ആരെങ്കിലുമൊക്കെ ഡോക്ടറേറ്റെടുക്കാന്‍ പഠിച്ച് പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുമ്പോഴേ കേരളസമൂഹം അംഗീകരിക്കുകയുള്ളു. ശ്രീ. ജോസ് മംഗലശേരിയുടെ കൃതികളും നാളെ അങ്ങനെ അംഗീകരിക്കപ്പടുമെന്നാണ് ഞാന്‍ കരുതുന്നത്. ഏതായാലും ഇന്നുതന്നെ അവയുടെ മൂല്യം ഉള്‍ക്കൊള്ളാ ന്‍ കഴിയുന്നവര്‍ക്കു നേടാനാവുന്ന പ്രയോജനം നാളെ ജീവിക്കുന്നവര്‍ക്ക് നേടാനാവണമെന്നില്ല. അതിനാല്‍ ഇപ്പോള്‍ത്തന്നെ ഈ പുസ്തകം വാങ്ങിവായിക്കുന്നതായിരിക്കും കരണീയം. പുസ്തകം ആവശ്യമുള്ളവര്‍ ഗ്രന്ഥകാരനെത്തന്നെ ബന്ധപ്പട്ടാല്‍മതി. വിലാസവും ഫോണ്‍നമ്പരും താഴെ കൊടുക്കുന്നു.

ജോസ് മംഗലശേരി, കൊഴുവനാല്‍ - 686573 കോട്ടയം ജില്ല

ഫോണ്‍ : 9387494933

2021, നവംബർ 9, ചൊവ്വാഴ്ച

 

പാലാ കട്ടക്കയം കവിസദസ്സ്

*അഗസ്റ്റിൻ ഇടമറ്റം സ്മാരക- കവിതാപുരസ്കാരം*

2021 നവംബർ 13 ശനിയാഴ്ച രാവിലെ 10 മണിക്ക്

പാലായിൽ അമ്പാടി ഓഡിറ്റോറിയം(മാർക്കറ്റ് റോഡ്,പാലാ.)

ചേരുന്ന പുരസ്കാരപ്രദാന സമ്മേളനത്തിൽ

ശ്രീ. കെ. വി. ആന്റണിക്കു സമർപ്പിക്കുന്നതാണ്.

 

പ്രോഗ്രാം

ഈശ്വരപ്രാർത്ഥന

സ്വാഗതം     : ശ്രീ സി.റ്റി.തോമസ് പൂവരണി (പുരസ്കാരസമിതി, ചെയർമാൻ     

അധ്യക്ഷപ്രസംഗം:ശ്രീ രവി പാലാ ( പുരസ്കാരസമിതി രക്ഷാധികാരി.)

അഗസ്റ്റിൻഇടമറ്റം അനുസ്മരണം:  ശ്രീ ജോസ് വട്ടപ്പലം     (പുരസ്കാരസമിതിയംഗം)

പുരസ്കാരംലഭിച്ച കൃതിയെ  പരിചയപ്പെടുത്തൽ  ഡോ.കുര്യാസ് കുമ്പളക്കുഴി. (പരിശോധകസമിതിയധ്യക്ഷൻ)     

പുരസ്കാരപ്രദാനം:പ്രൊഫ.സി.ജെ.സെബാസ്റ്റ്യൻ.                      

മറുപടി :  ശ്രീ കെ.വി.ആന്റണി.

നന്ദിപ്രകാശനം: ശ്രീ ജോസാന്റണി (പുരസ്കാരസമിതിയംഗം)

 

ശ്രീ. രവി പാലാ രക്ഷാധികാരിയും ശ്രീ സി. റ്റി. തോമസ് പൂവരണി ചെയർമാനും സർവശ്രീ ജോസ് വട്ടപ്പലം,  ജോസാന്റണി, ചാക്കോ സി. പൊരിയത്ത് എന്നിവർ അംഗങ്ങളുമായുള്ള ഒരു സമിതിയാണ് അഗസ്റ്റിൻ ഇടമറ്റം സ്മാരക പുരസ്കാരത്തിന്റെ സംഘാടകർ!

താളബദ്ധമായ കവിതകളാണ് പുരസ്കാരത്തിനു ക്ഷണിച്ചത്. എങ്കിലും, താളനിബന്ധന പാലിക്കാത്തവയുൾപ്പെടെ മൊത്തം 51 കവിതാഗ്രന്ഥങ്ങൾ അയച്ചുകിട്ടി.  പ്രൊഫ. ഡോ. കുര്യാസ് കുമ്പളക്കുഴി ചെയർമാനും ശ്രീ. ജോസാന്റണി, ശ്രീ. ചാക്കോ സി. പൊരിയത്ത് എന്നിവർ അംഗങ്ങളുമായുള്ള മൂന്നംഗ പരിശോധനാസമിതിയാണ് പ്രസ്തുത ഗ്രന്ഥങ്ങൾ സൂക്ഷ്മമായി പരിശോധിച്ച് പുരസ്കാരാർഹമായ കവിതാസമാഹാരമായി  ഒഴുകിമായുന്നത് എന്ന പുസ്തകം തിരഞ്ഞെടുത്തത്.

പങ്കെടുത്ത എല്ലാവർക്കും നന്ദി. പുരസ്കാരം നേടിയ ശ്രീ. കെ. വി. ആന്റണിക്ക് അഭിനന്ദനം!

കവിതാപുരസ്കാരസമിതിക്കുവേണ്ടി സി. റ്റി. തോമസ് പൂവരണി (ചെയർമാൻ)

2021, ഫെബ്രുവരി 4, വ്യാഴാഴ്‌ച

സമസ്യാലയം : കഥാസമസ്യ-1

 ''എന്റെ പേര് മേരി.''

ഒരു പാലത്തിന്റെ കീഴിൽ കുടിൽകെട്ടി താമസിച്ചിരുന്ന ഔസേപ്പിന്റെയും അന്നയുടെയും മകളാണ്ഞാൻകഴിഞ്ഞ വെള്ളപ്പൊക്കക്കാലത്തു നിങ്ങൾ വായിച്ച ''കുടിലിനോടൊപ്പം ഒഴുകിപ്പോയി'' എന്ന വാർത്ത അവരെപ്പറ്റിയായിരുന്നു.

എന്നെപ്പറ്റി  വാർത്തയിൽ ആരും ഒന്നും പറഞ്ഞിരുന്നില്ലകാരണം, ഞാൻ ഇവിടെ ആയിരുന്നു.  

ഇവിടെ എന്നു പറഞ്ഞുഎവിടെയെന്നല്ലേജീനിച്ചേച്ചിയുടെ വീട്ടിൽഞാൻ ഇവിടെ എത്തിപ്പെടാൻ കാരണം  വീട്ടിലെ അങ്കിളിന്റെ മകളായ ജീനിച്ചേച്ചിയുടെ മകൾ ജൂനിമോളാണ്കേരളത്തിലെ കോവിഡ് ഭീഷണി കാരണം അന്ന് ആസ്ട്രേലിയായിൽ ആയിരുന്ന ജീനിച്ചേച്ചിക്കും ഭർത്താവിനും മറ്റു മക്കൾക്കും നാട്ടിലേക്ക് തിരിച്ചുവരാൻ കഴിഞ്ഞിരുന്നില്ലഅമ്മവീട്ടിൽ അമ്മമ്മയോടൊപ്പം കഴിഞ്ഞിരുന്ന ജൂനിമോളെ നോക്കാൻ എന്നു പറഞ്ഞാണ് അങ്കിൾ എന്നെ ഇങ്ങോ...ട്ടു കൂട്ടിക്കൊണ്ടു വന്നത്ഇവിടെ എത്തിയ എനിക്ക്  ' എല്ലാ ജോലികളും ഏല്പിച്ചുതന്നിരുന്നുഅന്നുമുതൽ എനിക്ക് ഭക്ഷണവും വസ്ത്രവും സംബന്ധിച്ച യാതൊരു കുറവും അനുഭവപ്പെട്ടിട്ടില്ലപാർപ്പിടത്തെപ്പറ്റി  വീട്ടിലെ ഒഴിവാരത്തിൽ കിടന്നിരുന്ന പഴങ്കട്ടിലുകളിലൊന്നിൽ മൂട്ടകടിയും കൊണ്ടായിരുന്നു എന്റെ രാത്രികൾ കടന്നുപോയിരുന്നത് എന്നുമാത്രമേ പറയാനുള്ളൂ.

ഇന്ന്  വീട്ടിലുള്ള എല്ലാവരും ജീനിച്ചേച്ചിയെയും കുടുംബത്തെയും കൂട്ടിക്കൊണ്ടുവരാൻ വിമാനത്താവളത്തിലേക്കു പോയിരിക്കുകയാണ്.

ഞാൻ മുൻവശത്തെ കതകു ചാരിയിട്ടിട്ട് എന്റെ കട്ടിലിൽ പോയി കിടന്ന് വിശ്രമിക്കുമ്പോഴായിരുന്നുനാടോടികളായി വീടുകൾ കയറിയിറങ്ങുന്ന ചില സ്ത്രീകൾ ഇവിടെ പഴയ തുണികളുണ്ടോ എന്നു ചോദിച്ചുകൊണ്ട് വന്നത്.

 വീട്ടിൽ എനിക്ക് ഉറ്റവരാരുമില്ലാത്തതിന്റെ വേദന പങ്കുവയ്ക്കാനാണ് ഞാൻ അവരോടു സംസാരിച്ചു തുടങ്ങിയത്.

ഞാൻ അവരോടു പറഞ്ഞു: ''എന്റെ പേര് മേരി.''

അവരിൽ ഒരാൾ പറഞ്ഞു: ''മേരി എന്നതിന് ഹിന്ദിയിൽ എന്റെ എന്നാണർഥം.''

എനിക്ക് എല്ലാം എന്റെ എന്നു പറയാം എന്ന് അപ്പോൾ എനിക്കു തോന്നി തോന്നലിൽ ഞാൻ എന്റെ അവസ്ഥ അവരോടു പറഞ്ഞു: ''....ജൂനിമോളെ നോക്കുക എന്നതൊഴികെ  വീട്ടിലുള്ള എല്ലാ ജോലികളും ഞാനാണു ചെയ്യുന്നത്കൂലിയൊന്നുമില്ല.''

എന്നിട്ട് അവരോട് പറഞ്ഞു: ''ഇവിടെ ആരുമില്ലാത്തപ്പോൾ നിങ്ങൾ വന്നതു നന്നായി വീട്ടിൽ ഉള്ളിടത്തോളം പഴയ സാരികൾ മറ്റെവിടെയും ഉണ്ടാവില്ലഒരു വസ്ത്രവും കഴുകി ഉപയോഗിക്കുന്ന ശീലം ഇവിടെയുള്ള ആന്റിക്കില്ലഅലമാരയിൽ പൂട്ടിവച്ചിട്ടുള്ള സാരികളിൽ ഒന്നെങ്കിലും എടുത്ത് നിങ്ങൾക്കു തരണമെന്ന് എനിക്കാഗ്രഹമുണ്ട്എനിക്കതിന് അവകാശമില്ലല്ലോതാക്കോൽ എവിടെയാണിരിക്കുന്നതെന്ന് ഞാൻ കാണിച്ചുതരാംനിങ്ങൾ അലമാരി തുറന്ന് വേണ്ടിടത്തോളം വസ്ത്രങ്ങൾ എടുത്തോളൂമറ്റൊന്നും എടുക്കല്ലേതാക്കോൽ ഇരുന്നിടത്തുതന്നെ വച്ചേക്കണേ.''

താക്കോൽ കാണിച്ചുകൊടുത്തിട്ട് ഞാൻ പോയി കിടന്നു

......

കഥാസമസ്യ - I

പുതിയ ഒരു സംരംഭമാണിത്. 

കഥ തീർന്നിട്ടില്ല. ഇങ്ങനെ പൂർത്തിയാക്കാത്ത ഓരോ കഥ ഓരോ ആഴ്ചയും ഇവിടെ പ്രസിദ്ധീകരിക്കും. പൂർത്തിയാക്കുക. നല്ല പൂരണങ്ങൾ പ്രഗല്ഭരായ മൂന്നു കഥാകൃത്തുക്കൾ വിലയിരുത്തും.




2018, മേയ് 2, ബുധനാഴ്‌ച

ശ്രീ.ജോസഫ് പുലിക്കുന്നേലും ദൈവനിയോഗവും


ജോസാന്റണി (കിസ്‌കോ സഫലം മാസിക 2018 ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ചത്)

ഇപ്പോള്‍ 'കേരളശബ്ദം' വാരികയിലൂടെ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന ശ്രീ. ജോസഫ് പുലിക്കുന്നേലിന്റെ ആത്മകഥയുടെ ആദ്യ അധ്യായം ഇങ്ങനെയാണു തുടങ്ങുന്നത്:
''ഞാന്‍ ജനിച്ചതും ബാല്യകൗമാരപ്രായങ്ങള്‍ ചെലവിട്ടതും മീനച്ചില്‍ ആറിന്റെ ഒരു ഉപനദിയായ പൊന്നൊഴുകും തോടിനു സമീപത്താണ്. വര്‍ഷകാലങ്ങളൊഴിച്ചാല്‍, മീനച്ചിലാര്‍ വിശാലമായ മണല്‍പരപ്പിലൂടെ ശാന്തമായി ഒഴുകുന്നു. എല്ലാ ആറുകളും ഇതുപോലെ ശാന്തമായി ഒഴുകുന്നു എന്നാണ്  ബാല്യത്തില്‍ ഞാന്‍ വിചാരിച്ചിരുന്നത്.
ഒരിക്കല്‍ ഞങ്ങള്‍ മണിമലയാറിന്റെ ഓരത്തുകൂടി കാഞ്ഞിരപ്പള്ളിക്കു പോകുകയായിരുന്നു. ഞങ്ങളുടെ വണ്ടി കേടായി. കാഞ്ഞിരപ്പള്ളിയില്‍ പോയിവേണം ഒരു മെക്കാനിക്കിനെ കണ്ടുപിടിക്കാന്‍. ബാലനായ ഞാന്‍ മണിമലയാറിന്റെ തീരത്തുകൂടി നടന്നു. മീനച്ചിലാറിന്റെ ശാന്തമായ പ്രവാഹം അവിടെ കണ്ടില്ല. പാറക്കൂട്ടങ്ങളില്‍ തട്ടി, മുഴങ്ങുന്ന ശബ്ദത്തോടെയാണ് വെള്ളം ഒഴുകുന്നത്. ഞാനത് കുറേനേരം നോക്കിനിന്നു. തിരിച്ചുവന്ന് കാറില്‍കയറിയപ്പോള്‍ അമ്മയോട് ചോദിച്ചു. 'എന്താ മണിമലയാറിങ്ങനെ?''
വിധിവിശ്വാസിയായിരുന്ന എന്റെ അമ്മ പറഞ്ഞു, 'ഇതൊക്കെ ഓരോ ആറിന്റെയും വിധിയാ' മുതിര്‍ന്നപ്പോള്‍ അമ്മയുടെ ഗ്രാമ്യമായ ആ വിശദീകരണത്തിന്റെ പൊരുള്‍ എനിക്കു മനസ്സിലായി. മീനച്ചിലാറിലെ വെള്ളത്തിന്റെ എന്തെങ്കിലും പ്രത്യേകതകൊണ്ടല്ല അത് ശാന്തമായി ഒഴുകുന്നത്. മീനച്ചിലാറില്‍ പാറക്കൂട്ടങ്ങളില്ല. എന്നാല്‍ മണിമലയാറില്‍ നിറയെ പാറക്കൂട്ടങ്ങളാണ്. അതുകൊണ്ടാണ് മണിമലയാര്‍ ഇങ്ങനെ അശാന്തമായി ഒഴുകുന്നത്.
എന്റെ ജീവിതം എനിക്കു നല്‍കിയ പാഠവും അതാണ്. വ്യക്തികളുടെ കഴിവുകൊണ്ടോ, കഴിവുകേടുകൊണ്ടോ അല്ല ഓരോരുത്തരും ജീവിതത്തില്‍ ഉയരുന്നതും താഴുന്നതും. വിധിയുടെ അദൃശ്യമായ ഏതോ കരങ്ങളാണ് നമ്മെ നയിക്കുന്നത്. ചിലരുടെ ജീവിതം മീനച്ചിലാറുപോലെ ശാന്തമായി ഒഴുകുന്നു. മറ്റുചിലരുടേത് മണിമലയാറുപോലെ പ്രതിബന്ധങ്ങളില്‍തട്ടിത്തടഞ്ഞ് അശാന്തമായി ഒഴുകുന്നു. എന്റെ ജീവിതയാനം എന്റേതല്ലാത്ത കാരണങ്ങളാല്‍ പലപ്പോഴും തടസ്സപ്പെട്ടിട്ടുണ്ട്. ആഗ്രഹിക്കാതെതന്നെ വഴിതിരിഞ്ഞൊഴുകിയിട്ടുണ്ട്.''
വിധി എന്നു പറയുമ്പോള്‍ അതൊരു നിഷേധാത്മകവീക്ഷണമാണെന്നു ഞാന്‍ കരുതുന്നു. അതേ വാക്കിനെ ദൈവനിയോഗം എന്നു തിരുത്തിയാല്‍ സംഗതി പോസിറ്റീവാകും. ഞാന്‍ ഈ കാഴ്ചപ്പാട് നേടിയത് നാരായണഗുരുകുലത്തില്‍നിന്നാണ്. അവിടെവച്ചാണ് ഗുരു നിത്യചൈതന്യയതി തന്റെ ഗുരുവും നാരായണഗുരുവിന്റെ നേര്‍ശിഷ്യനുമായ നടരാജഗുരുവിന്റെ ഒരു മൊഴി എനിക്കു പറഞ്ഞുതന്നത്. ''നമുക്കു തെറ്റെന്നു തോന്നുമ്പോഴും ശരിയായിരിക്കുന്നതാണ് ദൈവം'' എന്ന ആ മൊഴിയാണ് മേല്‍പ്പറഞ്ഞ കാഴ്ചപ്പാടിന്റെ അടിസ്ഥാനം.
ശ്രീ. പുലിക്കുന്നേലിനെ ദേവഗിരി കോളജില്‍നിന്നു പിരിച്ചുവിട്ടത് നിയതി അദ്ദേഹത്തെ തന്റെ നിയോഗത്തിലേക്കു വഴിതിരിച്ചുവിട്ടതിന്റെ ഭാഗമായിരുന്നു എന്നാണ് ഞാന്‍ കരുതുന്നത്. (മലയാളം ബൈബിള്‍ വിവര്‍ത്തനകാലത്ത് അദ്ദേഹം സ്വയം പൂര്‍ത്തിയാക്കാന്‍ കരുതിയിരുന്ന ബൈബിള്‍പദകോശ നിര്‍മാണം ഞാനാണ് പൂര്‍ത്തിയാക്കിയത്. എന്നെ ഞങ്ങള്‍ രണ്ടുപേരും കരുതിയിരുന്നതിലും മുമ്പേതന്നെ ഞാന്‍ പൂര്‍ത്തിയാക്കിയ ആ ജോലിയില്‍നിന്ന് ശ്രീ. പുലിക്കുന്നേല്‍ എന്നെ പിരിച്ചു വിട്ടതിനെയും നിയതിയുടെ നിയോഗത്തിന്റെ ഭാഗമായിത്തന്നെയാണ് ഞാന്‍ കാണുന്നത്. ഞാന്‍ കമ്പ്യൂട്ടറില്‍ മലയാളം എഴുതാനും ഇന്റര്‍നെറ്റിലൂടെ പ്രസിദ്ധീകരിക്കാനും ഒക്കെ പഠിച്ചത് അതിനെത്തുടര്‍ന്നാണ്.)
ശ്രീ. പുലിക്കുന്നേല്‍ ദേവഗിരി കോളജില്‍നിന്ന് പിരിഞ്ഞുപോന്നതിനാല്‍ മാത്രമാണ് ആധുനിക മലയാളത്തിലുള്ള സമ്പൂര്‍ണബൈബിള്‍ മലയാളികള്‍ക്ക് ഏറ്റവും കുറഞ്ഞ വിലയ്ക്ക് (അനേകര്‍ക്ക് സൗജന്യമായും) ലഭിച്ചത്. കേരള ക്രൈസ്തവസഭയുടെ മാതൃകാപരമായ പാരമ്പര്യവും ചരിത്രവും 'ഓശാന' മാസികയിലൂടെയും പ്രശ്‌നങ്ങളിലുള്ള ഇടപെടലുകളിലൂടെയും പ്രചരിപ്പിച്ചുകൊണ്ടായിരുന്നു, നവീകരണത്തിനായുള്ള അദ്ദേഹത്തിന്റെ ശ്രമം. അതോടൊപ്പം മാതൃകാപരമായ സംരംഭങ്ങളായി കാന്‍സര്‍ രോഗികള്‍ക്ക് സാന്ത്വനചികിത്സ, ബാലപ്രമേഹം ബാധിച്ച സ്ത്രീകള്‍ക്ക് പാര്‍പ്പിടവും ഔഷധവും ആഹാരവും നല്കുന്ന ഒരു ഭവനം മുതലായവയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സമാരംഭിച്ച 'വേര്‍ഡ് ആന്‍ഡ് ഡീഡ്' നടപ്പിലാക്കി. നഴ്‌സിങ്ങ് പോലെയുള്ള പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്ക് പഠനം പൂര്‍ത്തിയാകാന്‍ സഹായകമായ ലോണ്‍ സ്‌കോളര്‍ഷിപ്പുകള്‍ സങ്കീര്‍ണമായ നടപടികളും പലിശയും കൂടാതെ നല്കിയിരുന്നെങ്കിലും ചിലരുടെ ബോധപൂര്‍വമുള്ള തെറ്റായ പ്രചരണങ്ങള്‍ മൂലം അതു വാങ്ങിയവരില്‍ ഭൂരിപക്ഷവും കടം തിരിച്ചടയ്ക്കതിരുന്നതിനാല്‍ തുടരാന്‍ കഴിഞ്ഞില്ല.
കേരളത്തിലെ കത്തോലിക്കാസഭയുടെ ജനാധിപത്യവിരുദ്ധവും പുരോഹിതാധിപത്യപരവുമായ സമീപനത്തിന്റെ അടിവേരുകള്‍ പോര്‍ട്ടുഗീസ് അധിനിവേശത്തെത്തുടര്‍ന്ന് ഉണ്ടായതാണെന്നും ബൈബിളും സ്വന്തം ചരിത്രവും പഠിച്ച് പാരമ്പര്യത്തിലേക്ക് മടങ്ങാന്‍ തയ്യാറായാലേ സഭാനവീകരണം സാധ്യമാവൂ എന്നുമുള്ള ഉത്തമബോധ്യത്തോടെ ആയിരുന്നു, അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍.
അദ്ദേഹത്തിന്റെ ഒസ്യത്തിലെ ചില പ്രസക്തഭാഗങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം:
''....കഴിഞ്ഞ 34 കൊല്ലക്കാലമായി എന്റെ കഴിവനുസരിച്ച് ഞാന്‍ ജീവിക്കുന്ന സമൂഹത്തിന് നന്മ ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. ക്രൈസ്തവസമൂഹത്തില്‍ ഞാന്‍ കണ്ട ജീര്‍ണതയ്‌ക്കെതിരെയും ഞാന്‍ പോരാടി. എന്റെ ഈ പ്രവര്‍ത്തനങ്ങള്‍ എന്റെ മരണശേഷവും തുടരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഈ രണ്ടു ലക്ഷ്യങ്ങളോടുംകൂടിയാണ് ഈ മരണപത്രം ഞാന്‍ തയാറാക്കിയിരിക്കുന്നത്.
എന്റെ മരണശേഷം എന്റെ പേരിലുള്ള എല്ലാ സ്ഥാവരജംഗമ വസ്തുക്കളും ഞാന്‍ സ്ഥാപിച്ച പുലിക്കുന്നേല്‍ ഫൗണ്ടേഷന് നല്‍കുന്നു.
ഫൗണ്ടേഷന്റെ ചെലവുകളും കഴിഞ്ഞ് ബാക്കി തുക എന്റെ തീരുമാനമനുസരിച്ച് (a) പുലിക്കുന്നേല്‍ കുടുംബങ്ങളില്‍ വിദ്യാഭ്യാസത്തിനോ രോഗശുശ്രൂഷയ്‌ക്കോ ബുദ്ധിമുട്ടുന്ന വ്യക്തികള്‍ക്കും (b) മീനച്ചില്‍, തിടനാട്, ഭരണങ്ങാനം പഞ്ചായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസത്തിനും രോഗശുശ്രൂഷയ്ക്കുമായും ചെലവാക്കുന്നതിനും (c) സാഹിത്യം, പ്രസിദ്ധീകരണം, വിദ്യാഭ്യാസം, കല എന്നിവയുടെ വികസനത്തിനും (d) ആയുര്‍വേദം, പ്രകൃതിചികിത്സ എന്നിവയുടെ വളര്‍ച്ചയ്ക്കും വ്യാപനത്തിനുമായിരിക്കണം ചെലവഴിക്കേണ്ടത്.
അറ്റ വരുമാനത്തില്‍ 20 % തുക ഞാന്‍ സ്ഥാപിച്ച CRLS എന്ന സംഘടനയുടെ കീഴിലുള്ള 'ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്രിസ്ത്യന്‍ സ്റ്റഡീസ്' എന്ന സ്ഥാപനത്തിനും ഞാന്‍ സ്ഥാപിച്ച 'ഗുഡ് സമരിറ്റന്‍ പ്രോജക്ട് ഇന്ത്യ' എന്ന സംഘടനയ്ക്കും നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ വസ്തുവില്‍നിന്നുള്ള വരുമാനം, സേവനപ്രവര്‍ത്തനത്തിനായി മിച്ചംവയ്ക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ഫൗണ്ടേഷന് സ്വീകരിക്കാവുന്നതാണ്.
ട്രസ്റ്റ് സ്വത്തുക്കള്‍, ലക്ഷ്യസാക്ഷാത്ക്കാരത്തിനായി ട്രസ്റ്റിന് വില്‍ക്കാവുന്നതാണ്. വിറ്റു കിട്ടുന്ന തുക ദേശസാല്‍കൃത ബാങ്കിലോ റിസര്‍വ് ബാങ്കിലോ നിക്ഷേപിക്കാവുന്നതും പലിശകൊണ്ട് ഈ മരണപത്രത്തില്‍ പറയുന്ന കാര്യങ്ങള്‍ ചെയ്യേണ്ടതുമാണ്.
ഈ മരണപത്രത്തില്‍ അനുശാസിക്കുന്ന കാര്യങ്ങള്‍ തര്‍ക്കമില്ലാതെ നടപ്പാക്കേണ്ടതാണ്.

എനിക്ക് വിവാഹിതരായ 3 പെണ്‍മക്കളും ഒരു മകനുമാണുള്ളത്. ഈശ്വരാനുഗ്രഹത്താല്‍ അവരുടെ സാമ്പത്തികനില ഭദ്രമാണ്. അതിന് ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു. എന്റെ മകന്‍ രാജു ബാംഗ്ലൂരില്‍ സ്വന്തമായി ബിസിനസ്സ് ചെയ്യുന്നു. ബിസിനസില്‍ നല്ല വരുമാനമുണ്ട്. അവന്‍ കുടുംബസമേതം വീടുവെച്ച് അവിടെത്തന്നെ താമസിക്കുന്നു. തന്മൂലം അവന് എന്റെ ഭൂസ്വത്തും അതില്‍നിന്നുള്ള ആദായവും ജീവസന്ധാരണത്തിന് ആവശ്യവുമില്ല.

ഞാന്‍ ജനിച്ചതും എന്റെ ബാല്യം പിന്നിട്ടതും ഫ്യൂഡല്‍ കാര്‍ഷികവ്യവസ്ഥയുടെ കാലത്തായിരുന്നു. അന്ന് കൃഷിയായിരുന്നു പ്രധാനമായ ജീവസന്ധാരണമാര്‍ഗ്ഗം. എന്നാല്‍ ഇന്ന് ജീവസന്ധാരണമാര്‍ഗ്ഗങ്ങളില്‍ വൈവിധ്യം വന്നുചേര്‍ന്നിരിക്കുന്നു. ഫ്യൂഡല്‍ കാര്‍ഷികവ്യവസ്ഥയില്‍ പിതാവിന്റെ സ്വത്ത് മക്കള്‍ക്കുള്ളതാണ് എന്ന പാരമ്പര്യമായ കാഴ്ചപ്പാടാണ് ഉണ്ടായിരുന്നത്. പിതാവ് മക്കള്‍ക്കുവേണ്ടിയായിരുന്നു ഭൂമി സമ്പാദിച്ചിരുന്നത്. മക്കള്‍ക്ക് മറ്റു ജീവിതമാര്‍ഗ്ഗങ്ങള്‍ അക്കാലത്ത് വളരെ വിരളമായിരുന്നു. സമ്പത്തുള്ളവരുടെ മക്കള്‍ അദ്ധ്വാനിക്കാതെ പൂര്‍വികരുടെ അദ്ധ്വാനഫലം ആശ്രയിച്ചു ജീവിക്കുകയും പിന്‍തലമുറക്കുവേണ്ടി സമ്പത്ത് സമ്പാദിക്കുകയും ചെയ്യുക എന്നുള്ളതായിരുന്നു കുടുംബത്തില്‍ ശക്തമായി നിലനിന്നിരുന്ന പ്രേരണ. സമ്പന്നനായ പിതാവിന്റെ മക്കള്‍ അദ്ദേഹത്തിന്റെ സമ്പത്തിന്റെ ഗുണഭോക്താക്കളാകും എന്ന ഇന്നത്തെ ധാരണ പലപ്പോഴും നെറ്റിയിലെ വിയര്‍പ്പിനെ ആശ്രയിക്കാതെ പിതാക്കന്മാരുടെ നെറ്റിയിലെ വിയര്‍പ്പിനെ ആശ്രയിച്ച് ജീവിക്കാന്‍ മക്കളെ പ്രേരിപ്പിച്ചു.  മക്കള്‍ ഇതരജീവിതമാര്‍ഗ്ഗങ്ങളില്‍ പ്രവേശിച്ച് ക്രമമായ വരുമാനമുള്ളവരാണെങ്കില്‍പ്പോലും ആ വരുമാനത്തിനുപുറമെ പിതാക്കന്മാരുടെ കൃഷിഭൂമികള്‍ സ്വന്തമായി വെക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്നു. ഇങ്ങനെ ഒരേ അവസരത്തില്‍ രണ്ടു സ്രോതസ്സുകളിലുള്ള വരുമാനം സ്വന്തമാക്കിവെക്കുന്ന ഒരു സമൂഹവ്യവസ്ഥ വ്യക്തിയില്‍ സമ്പത്ത് കുന്നുകൂടുന്നതിന് സഹായകമായിത്തീരും. മാത്രമല്ല, കൃഷിഭൂമി കൃഷിക്കാരില്‍നിന്നു മാറ്റി ഉദ്യോഗസ്ഥന്മാരിലേക്കോ ബിസിനസ്സുകാരിലേക്കോ എത്തിപ്പെടുകയും തന്മൂലം യഥാര്‍ത്ഥ കൃഷിക്കാരന് കൃഷിഭൂമി ലഭ്യമാകാതെ വരികയും ചെയ്യുന്നു. ഇത് പാടില്ലെന്നാണ് എന്റെ വിനീതമായ സാമൂഹികാഭിപ്രായം. സ്വന്തമായി ജീവിതമാര്‍ഗ്ഗം കണ്ടെത്തുന്ന മക്കള്‍ക്ക് പൂര്‍വ്വാര്‍ജ്ജിതകൃഷിഭൂമി നല്‍കുന്നത് സാമ്പത്തികസമതുലിതാവസ്ഥക്കും കൃഷിക്കും വിനയായിത്തീരും. ഇത്തരം അവസരങ്ങളില്‍ സ്വന്തമായി ജീവിതമാര്‍ഗ്ഗം കണ്ടെത്തുന്നവര്‍ പൂര്‍വാര്‍ജിതസ്വത്ത് സമൂഹത്തിന്റെ പൊതുനന്മയ്ക്കായി വിട്ടുകൊടുക്കണം എന്നാണ് എന്റെ എളിയ ആഗ്രഹം. എന്റെ മക്കളെല്ലാവരും സ്വന്തമായി അധ്വാനിച്ച് ജീവിക്കുന്നവരാണ്. അവരൊന്നുംതന്നെ കാര്‍ഷികവൃദ്ധിയില്‍നിന്നും ജീവിതസന്ധാരണം കണ്ടെത്തേണ്ടതില്ല. ആ സാഹചര്യത്തില്‍ എന്റെ ഭൂസ്വത്തുകൂടി അവരുടെ സമ്പത്തിനെ വര്‍ദ്ധിപ്പിക്കുന്നതിന് ഉപയോഗിക്കുന്നത് എന്റെ സാമൂഹികവീക്ഷണത്തില്‍ ശരിയാണെന്ന് തോന്നുന്നില്ല. എന്റെ പേരില്‍ ഇന്ന് 6 ഏക്കര്‍ 57 സെന്റ് സ്ഥലവും എന്റെ തറവാട് പുരയും കൂടാതെ പുലിക്കുന്നേല്‍ ഓഡിറ്റോറിയവും സ്വന്തമായിട്ടുണ്ട്.
മുന്‍കാലങ്ങളില്‍ പ്രമുഖ ക്രൈസ്തവ കുടുംബങ്ങളുടെ മരണപത്രത്തില്‍ പൊതുജനങ്ങള്‍ക്കായി കുറെ വസ്തുവകകള്‍ നീക്കിവെക്കുന്ന സമ്പ്രദായം നിലവിലുണ്ടായിരുന്നു. അത് പലപ്പോഴും പള്ളികള്‍ക്കാണ് നല്‍കിപ്പോന്നത്. ഒരു ഫൗണ്ടേഷന്‍ എന്ന നിലയില്‍ പള്ളികള്‍ ദാതാവിന്റെ ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കും എന്ന പ്രതീക്ഷ പണ്ടുകാലത്തുണ്ടായിരുന്നു. എന്നാല്‍ ഇന്ന് പള്ളികള്‍ക്കോ പള്ളിവക സ്ഥാപനങ്ങള്‍ക്കോ നല്‍കുന്ന ഇഷ്ടദാനങ്ങളൊന്നും അതിന്റെ ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കാറില്ല. തന്മൂലം ഓരോ കുടുംബങ്ങളും പൊതുജന സഹായത്തിനായി കുടുംബഫൗണ്ടേഷനുകള്‍ സ്ഥാപിക്കുന്നത് നന്നായിരിക്കുമെന്ന് ഞാന്‍ കരുതുന്നു.
എന്റെ മരണശേഷം നിയമപരമായി ഈ വസ്തുക്കള്‍ കൈവശം വെക്കുകയും എന്റെ താല്പര്യമനുസരിച്ച് നടപ്പിലാക്കുകയും ചെയ്യുന്നതിന് പുലിക്കുന്നേല്‍ ഫൗണ്ടേഷനെ ഞാന്‍ ചുമതലപ്പെടുത്തുന്നു.  എന്റെ മരണശേഷം ഉടനടി പുലിക്കുന്നേല്‍ ഫൗണ്ടേഷന്‍ എന്റെ സ്ഥാവരജംഗമവസ്തുക്കളുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കേണ്ടതാണ്..
....ഓശാനമൗണ്ടിന്റെ ഭാവി എന്ത് എന്നു ചോദിക്കുന്നവരുണ്ട്. അത് ഭാവിയാണ് തീരുമാനിക്കേണ്ടത്. സ്ഥാപകന്റെ ഉദ്ദേശലക്ഷ്യങ്ങളില്‍ പിന്‍തലമുറ എന്നും ഉറച്ചുനില്‍ക്കണമെന്ന് പറയാനാകില്ല. ഒരുപക്ഷേ അത് വഴിമാറി ചലിച്ചേക്കാം. എനിക്കതില്‍ ദുഃഖമില്ല. കാരണം, ക്രിസ്തു സ്ഥാപിച്ച സഭയും ഗാന്ധിജി വാങ്ങിത്തന്ന സ്വാതന്ത്ര്യവും ശ്രീനാരായണന്റെ സാമൂഹ്യ-മതസങ്കല്പനങ്ങളും നിറവേറ്റപ്പെട്ടിട്ടില്ല. ആ ചരിത്രവസ്തുത മനസ്സിലാക്കിക്കൊണ്ടുതന്നെയാണ് ഞാന്‍ ഓശാനമൗണ്ട് സ്ഥാപനങ്ങള്‍ക്ക് രൂപംകൊടുത്തത്. പക്ഷേ, എന്റെ സന്താനപരമ്പരകള്‍ ഈ വഴിമാറലിന് കാരണമാകരുതെന്ന് ഞാന്‍ ഉറച്ചു തീരുമാനിച്ചു. എല്ലാ ഓശാനമൗണ്ട് സ്ഥാപനങ്ങളും പൊതുജനസേവനത്തിന് ഉപകരിക്കുംവിധം മുന്നോട്ടുപോകണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
....എന്റെ മരണശേഷം ഓശാന നിര്‍ത്തണമെന്നാണ് എന്റെ ആഗ്രഹം. കാരണം,  ഓശാന ആരംഭിച്ചത്  ഒരു പ്രത്യേക ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ്. ആ ലക്ഷ്യം നേടിക്കഴിഞ്ഞാല്‍ ഓശാന അപ്രസക്തമാണ്. ഓശാന ഒരിക്കലും ഒരു വാര്‍ത്താപത്രികയായിരുന്നില്ല. ആശയപത്രികയായിരുന്നു. പല മഹാന്മാരും ആശയമാസികകള്‍ സ്ഥാപിച്ചിട്ടുണ്ട്. മഹാത്മാഗാന്ധിയുടെ 'ഹരിജന്‍', ശ്രീനാരായണഗുരുസ്വാമി സ്ഥാപിച്ച 'വിവേകോദയം'. അവയെല്ലാം അവയുടെ കര്‍മ്മം നിര്‍വഹിച്ച് അപ്രത്യക്ഷമായി. പുത്തന്‍ സാഹചര്യത്തില്‍ പുതിയ ആശയങ്ങളെ അവതരിപ്പിക്കുന്നതിന് ഇത്തരം ആശയമാസികകള്‍ ആവശ്യമാണെന്ന് തോന്നുന്നു. അതുകൊണ്ട് മാസികകള്‍ ഇനിയും ഉണ്ടാകേണ്ടതുണ്ട്. ഒരു വാഴക്കൂമ്പ് കുലയെ പ്രസവിച്ചിട്ടശേഷം പോളകള്‍ സ്വയം പൊഴിയുന്നതുപോലെ ഓശാനയും ചരിത്രത്തിന്റെ വീഥിയില്‍ എനിക്കുശേഷം പൊഴിഞ്ഞുപോകുന്നതാണ് നല്ലതെന്ന് ഞാന്‍ കരുതുന്നു. വി. പൗലോസ് എഴുതിയതുപോലെ ''ഗോതമ്പുമണി അഴിയാതെ പുത്തന്‍ നാമ്പുകള്‍ ഉണ്ടാവുകയില്ല.'' അതുപോലെ കാലത്തിന്റെ പാടത്ത് പുതിയ നാമ്പുകള്‍ പൊട്ടിമുളയ്ക്കാന്‍ ഓശാന നിഷ്‌ക്രമിക്കുന്നതാണ് ഉത്തമം.''